Showing posts with label കലണ്ടര്‍. Show all posts
Showing posts with label കലണ്ടര്‍. Show all posts

Monday, November 12, 2007

യുവ ഗോത്രജോഡികള്‍-2.

യുവ ഗോത്രജോഡികള്‍-2.


അരുണാചല്‍ പ്രദേശിലെ ഗോത്രവര്‍ഗ്ഗ യുവജോഡികളെ അവരുടെ പാരമ്പര്യ വേഷത്തില്‍ പരിചയപ്പെടുത്തുന്നു രണ്ടാം ഭാഗം: (ഒന്നാം ഭാഗം ഇവിടെ )


ഇവര്‍ ഇദു മിഷ്‌മി വര്‍ഗ്ഗക്കാര്‍. അപ്പര്‍ ഡിബാംഗ് വാലി, ലോവര്‍ ഡിബാംഗ് വാലി, ജില്ലകളില്‍ വസിക്കുന്ന മിഷ്മി വര്‍ഗ്ഗക്കാരെ ‘ചുലിക്കാട്ടാ’കള്‍ എന്നും വിളിക്കാറുണ്ട്‍.

(പണ്ട് ശ്രീകൃഷ്ണന്‍ ബീഷ്മക് രാജാവിനെ തോല്‍പ്പിച്ച് രുഗ്മിണിയെ വിവാഹം കഴിച്ചത് ഇവരുടെ ജാതിയില്‍ നിന്നാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇതിനെ എതിര്‍ത്ത രുഗ്മിണിയുടെ പിതാവിനുനേരെ സുദര്‍ശനചക്രം തൊടൂത്തൂവെന്നും രുഗ്മിണി അരുതെന്ന് അപേക്ഷിച്ചകാരണം തലക്കുപകരം അയാളുടെ മുന്‍‍വശത്തെ മുടി ലേശം അറുത്തു എന്നും പറയപ്പെടുന്നു. അതിനുശേഷമാണത്രേ മിഷ്മികള്‍ മുന്‍‍വശത്തെ കുറച്ച് മുടി മുറിച്ച് കളയുന്നതെന്നും പറയപ്പെടുന്നു. ഇന്നത്തെ തലമുറയിലുള്ളവര്‍ ഇത് പിന്തുടരുന്നില്ല. പുരാതനവും അടിസ്ഥാനപരവുമായ ചരിത്രാവശിഷ്ടങ്ങളില്‍ ചിലത് ലോവര്‍ ഡിബാംഗ് വാലി ജില്ലയിലെ ബീഷ്മക് നഗറില്‍ ഉണ്ട്. കളിമണ്‍ ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച കോട്ടയുടെ ശിഥിലമായ അവശിഷ്ടങ്ങള്‍ ആര്‍ക്കിയോളജി വിഭാഗം സംരക്ഷിക്കുന്നു.ഇതിന്‍് A.D. നാലാം ശതകത്തിന്റെ പഴക്കമുണ്ടെന്ന് പറയുന്നു.) .


പണ്ടൊക്കെ ഇവര്‍ കസ്തൂരി മാനിനെ വേട്ടയാടി അതില്‍ നിന്നും കിട്ടുന്ന കസ്തൂരി , മാന്‍‍തോല്‍ എന്നിവ വിപണനം നടത്തിയിരുന്നു. മഞ്ഞു വീണുകിടക്കുന്ന മലനിരകളില്‍ ആഴ്ചകള് താണ്ടിയിട്ടാണ് കാസ്തൂരിവാഹകരായ മാനിനെ വേട്ടയാടുന്നത്. വളരെയേറേ ഔഷധമൂല്യമുള്ള ‘മിഷ്മി തീത്ത‘ (ഇംഗ്ലീഷില്‍ ‘കോപ്റ്റിസ് തീത്ത‘) മിഷ്മികള്‍ വസിക്കുന്ന മലനിരകളില്‍ സുലഭമായി ലഭിക്കുന്നു. അതുകൊണ്ടാണ് ഇതിന് ‘മിഷ്മീ തീത്ത’ എന്നു പേര് വന്നത്. ഇതിന്‍റെ ചെടിയിലെ വേര് ഉണക്കിയ്യെടുത്ത്‌ വിപണനം ചെയ്യുന്നു. വളരെ കയ്പേറിയ ഇത് നിരവധി മാരകരോഗങ്ങള്‍ക്ക് പ്രതിവിധി മരുന്ന് നിര്‍മ്മാണത്തിലെ മുഖ്യഘടകമാണ്. ഒരു ചെറിയ കഷണം വേര്‌ ഒരു പാത്രം വെള്ളത്തിലിട്ട് അടുത്തദീവസം രാവിലെ വെറും വയറ്റീല്‍ കുടിച്ചാല്‍ നല്ല്ലതെന്ന് പറയുന്നു. വളരെയേറെ കയ്പേറിയ ഈ വെള്ളം രാവിലെ നോക്കുമ്പോള്‍ മഞ്ഞകലര്‍ന്ന ചുവപ്പ് നിറത്തിലായിരിക്കും.


ഇവര്‍ ഡിഗാരു മിഷ്മി വര്‍ഗ്ഗക്കാര്‍. മിഷ്മി വര്‍ഗ്ഗക്കാരിലെ ഒരു വിഭാഗം‍. ലോഹിത്, അഞ്ചാവ് ജില്ലയില്‍ വസിക്കുന്നവര്‍.
ഇവര്‍ ഖംത്തി വര്‍ഗ്ഗക്കാര്‍. ലോഹിത് ജില്ലയില്‍‍ വസിക്കുന്നവര്‍. ഹിനായണ-ബുദ്ധമത വിശ്വാസികളായ ഇവര്‍ ബര്‍മ്മ(മ്യാന്‍‍മാര്‍)യിലെ ഷാന്‍ ഭാഗങ്ങളില്‍ നിന്നും വളരെ പണ്ട് കുടിയേറിപ്പാര്‍ത്തവരാണ്. ഇവര്‍ക്ക് മാത്രമാണ് അരുണാചലില്‍ സ്വന്തമായി എഴുതാന്‍ അക്ഷരമാല ഉള്ളത്. ബുദ്ധമതവിശ്വാസികളാണെങ്കിലും മരണശേഷം ഇവര്‍ ശവത്തെ ശവപ്പെട്ടിയില്‍ അടക്കം ചെയ്ത് സംസ്കരിക്കുന്നു. (ഇവര്‍ കൃഷീ ചെയ്യുന്ന മണമുള്ള ഖംത്തി അരിയും അത് മുളം‍കുറ്റിയില്‍ പാകം ചെയ്തെടുക്കുന്നതും ഇവിടെ വായിക്കാം.)


ഇവര്‍ക്ക് പുറമെ ബുദ്ധമതവിശ്വാസികളായ സിങ്ഫോ എന്ന ഗോത്രവര്‍ഗ്ഗക്കാരും ബര്‍മ്മയിലെ കചിന്‍ പ്രവിശ്യായില്‍ നിന്നും ഇവിടെ കുടിയേറി പാര്‍ത്തവരാണ്.

ഇവര്‍ ചംഗ്ലാംഗ് ജില്ലയിലെ തംഗ്സാ വര്‍ഗ്ഗക്കാര്‍. നല്ല നെയ്ത്ത് കാരാണ് ഇവര്‍.


ഇവര്‍ വാഞ്ചു വര്‍ഗ്ഗത്തിലുള്ളവര്‍. നാഗാലാന്റിനോട് ചേര്‍ന്ന് കിടക്കുന്ന തിറാപ്പ് ജില്ലയിലെ പടിഞ്ഞാറ് ഭാഗത്ത് വസിക്കുന്നവര്‍. നാഗാ ജീവിത സംസ്കാരം പുലര്‍ത്തുന്നു. പണ്ട് കാലത്ത് എതിരാളികളുടെയും ശത്രുവിന്‍റെയും തല കൊയ്യുക എന്നത്‌ ഇവരുടെ ആചാരമായിരുന്നു. ഇവരുടെ വര്‍ഗ്ഗത്തിലെ ക്രമസ്സമാധാനം നിയന്ത്രിക്കുന്നത് ശക്തമായ ഇവരുടെ ഗ്രാമസഭയാണ്. ശരീരത്തില്‍ പച്ചകുത്തുന്നത് ഇവരുടെ സമൂഹ ആചാരമാണ്. മരത്തില്‍ നല്ല ശില്പങ്ങള്‍ കൊത്തുന്നവരാണ് വാഞ്ചു വര്‍ഗ്ഗക്കാര്‍.


തിറാപ്പ് ജില്ലയിലെ നൊക്ടെ വര്‍ഗ്ഗ ജോഡി. തിറാപ്പ് ജില്ലയിലെ മദ്ധ്യഭാഗത്ത് വസിക്കുന്ന ഈ വര്‍ഗ്ഗക്കാര്‍ വൈഷ്ണവമാര്‍ഗ്ഗം ആചരിക്കുന്നവരാണ്. പണ്ട് കാലത്ത് നല്ലപോലെ ഉപ്പ് ഉണ്ടാക്കിയിരുന്ന ഇവര്‍ ബാര്‍ട്ടര്‍ രീതിയില്‍ ഉപ്പും മറ്റു വസ്തുക്കളും കച്ചവടം നടത്തിയിരുന്നു.‍
പഴമയും പുതുമയും വസ്ത്രധാരണത്തില്‍ ഇടകലര്‍ത്തിയപ്പോള്‍.


***


മേൽപ്പറഞ്ഞ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് പുറമെ നിരവധി ചെറിയ ഗോത്രവര്‍ഗ്ഗ ഗ്രൂപ്പുകളില്‍ എടുത്തു പറയത്തക്കതാണ്, പശ്ചിമ/പൂര്‍വ്വ കാമെംഗ് ജില്ലകളില്‍ വസിക്കുന്ന ഹൃസ്സൊ അഥവാ അക്കാ എന്നറിയപ്പെടുന്ന വര്‍ഗ്ഗം. ബുദ്ധമതത്തിലും ഹിന്ദുമതത്തിലും വിശ്വസിക്കുന്ന ഇവര്‍ പണ്ട് ആസ്സാമിലെ അഹൊം രാജാക്കളുമായി ബന്ധം പുലര്‍ത്തിയിരുന്നെന്ന് പറയപ്പെടുന്നു. പുരുഷന്മാര്‍ ധരിക്കുന്ന ചൂരല്‍/മുള ചീകിയുണ്ടാക്കുന്ന കിരീടം പോലെ തോന്നിക്കുന്ന തൊപ്പിയില്‍ ഒരു മയിൽപീലി തുണ്ടും ഇവര്‍ വെക്കുന്നു.


ബുദ്ധമതവിശ്വാസികളായ വേറൊരു ചെറിയ വര്‍ഗ്ഗമാണ് ഖംബാകള്‍ എന്നും മെംബാകള്‍ എന്നും അറിയപ്പെടുന്നവര്‍. പശ്ചിമ സിയാംഗ് ജില്ലയിലെ വടക്ക് വശത്ത് ടിബറ്റിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ വസിക്കുന്ന ഇവരുടെ ഇടയില്‍ ബഹുഭര്‍തൃത്വം നിലനില്‍ക്കുന്നു. ഇവരുടെ ഇടയില്‍ സ്ത്രീകളുടെ കുറവായിരിക്കണം ഇതിനുള്ള പ്രധാന കാരണം.


ബുദ്ധമതത്തില്‍ വിശ്വസിക്കുന്ന വേറൊരു ചെറിയ വര്‍ഗ്ഗക്കാരാണ് പശ്ചിമ കാമെംഗ് ജില്ലയില്‍ വസിക്കുന്ന ഷെര്‍ഡുൿപെന്‍ എന്നറിയുന്നവര്‍.


കൃഷ്.

Tuesday, November 6, 2007

യുവ ഗോത്രജോഡികള്‍-1.

യുവ ഗോത്രജോഡികള്‍-1.

അരുണാചല്‍ പ്രദേശിലെ വിവിധ ഗോത്രവര്‍ഗ്ഗക്കാരെ (യുവജോഡികളെ )അവരുടെ പാരമ്പര്യ വേഷത്തില്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ.

അരുണാചല്‍ പ്രദേശില്‍ പ്രധാനമായും 20 മുഖ്യ ഗോത്രവര്‍ഗ്ഗവും അതിനുകീഴില്‍ നിരവധി ഉപജാതികളും ഉണ്ട്‌. ഖംതി വര്‍ഗ്ഗക്കാര്‍ക്കൊഴിച്ച്‌ മറ്റു വര്‍ഗ്ഗക്കാര്‍ക്ക്‌ സ്വന്തമായി അക്ഷരമാലയോ എഴുത്തുഭാഷയോ ഇല്ല. ഇവരുടെ സംസാരഭാഷ ഓരോ ഗോത്ര/ജാതിക്കനുസരിച്ച് വ്യത്യാസമുണ്ട്. സ്വന്തം സംസാരഭാഷയില്‍ എഴുതുന്നതിന്‌ റോമന്‍ അക്ഷരമാലയെ ആണ്‌ ആശ്രയിക്കുന്നത്‌. എന്നാല്‍ താനി ഗ്രൂപ്പില്‍ പെട്ട ഗോത്രവര്‍ഗ്ഗക്കാര്‍ക്കായി 'താനി ലിപി' എന്ന അക്ഷരമാല/എഴുത്തു ഭാഷ വികസിപ്പിച്ചുകൊണ്ടിരിക്കയാണ്‌. ഇവിടത്തെ എല്ലാ ഗോത്രവര്‍ഗ്ഗ സ്ത്രീകളും നല്ല നെയ്ത്തുകാരാണ്‌. അവര്‍ക്ക്‌ വേണ്ടതായ പരമ്പരാഗത വസ്ത്രങ്ങള്‍ നല്ല നിറത്തിലും ഡിസൈനിലും നെയ്തെടുക്കുന്നു. പുരുഷന്മാര്‍ മുഖ്യമായും കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുള, ചൂരല്‍ എന്നിവകൊണ്ട്‌ പുരുഷന്മാര്‍ കരകൗശല വസ്തുക്കളും നിത്യോപയോഗ സാധനങ്ങളും നിര്‍മ്മിക്കുന്നു. ചില ഗോത്രവര്‍ഗ്ഗക്കാര്‍ മരത്തില്‍ കൊത്തിയെടുക്കുന്ന രൂപങ്ങള്‍ ഉണ്ടാക്കുന്നതില്‍ വിദഗ്ദരാണ്‌. പുരുഷന്മാരുടെ വേഷവിധാനങ്ങളോടൊപ്പം ഒഴിച്ചുകൂടാനാവത്തതാണ്‌ അവര്‍ ധരിക്കുന്ന വാള്‍. സ്ത്രീകള്‍ പ്രധാനമായും മുത്ത്‌/കല്ലുമാലകളും വെള്ളികൊണ്ടുള്ള ആഭരണങ്ങളും ധരിക്കുന്നു. ചില ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ബഹുഭാര്യാത്വം നിലവിലുള്ളപ്പോള്‍ ചുരുക്കം ചില ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ബഹുഭര്‍ത്തൃത്വവും നിലനില്‍ക്കുന്നു.

അരുണാചലിലെ 9 പടിഞ്ഞാറന്‍ ജില്ലകളില്‍ വസിക്കുന്ന പ്രധാന ആദിവാസികളെയാണ് താഴെ പരിചയപ്പെടുത്തുന്നത്:


ഇവര്‍ ചൈനയോട് ചേര്‍ന്ന് കിടക്കുന്ന തവാംഗ് ജില്ലയിലും പശ്ചിമ കാമെങ് ജില്ലയിലുമുള്ള മൊന്‍പ വര്‍ഗ്ഗ യുവജോഡി. മഹായണ-ബുദ്ധമതവിശ്വാസികള്‍. ടിബറ്റുകാരുമായി വളരെയേറെ സാമ്യം. തവാങ്ങിലെ ബുദ്ധ മൊണാസ്റ്റ്രിയുമായി ഇവരുടെ ജീവിതവും സംസ്കാരവും ഇഴചേര്‍ന്നുകിടക്കുന്നു.


നിശി - ഇവര്‍ പൂര്‍വ്വകാമെങ്, കുറുംഗ്‌കുമെ, ലോവര്‍സുബന്‍സിരി, അപ്പര്‍ സുബന്‍സിരി ജില്ലകളില്‍ വസിക്കുന്ന പ്രധാന ഗോത്രവര്‍ഗ്ഗക്കാ‍ര്‍ . ഇവര്‍ ധരിച്ചിരിക്കുന്ന പരമ്പരാഗത മാലകള്‍ക്കും മണികള്‍ക്കും ഇവരുടെ ഇടയില്‍ നല്ല വിലയുണ്ട്. പുരുഷന്മാര്‍ മുടി നെറ്റിക്ക്‌ മുകളിലായി ചുരുട്ടി കെട്ടിവെച്ച്‌ അതിനുമുകളില്‍ വേഴാമ്പിലിന്റെ കൊക്കും വെച്ച, ചൂരല്‍ കൊണ്ടുണ്ടാകിയ തൊപ്പി ധരിക്കുന്നു. ഇവരുടെ ഇടയില്‍ ബഹുഭാര്യാത്വം നിലനില്‍ക്കുന്നു. വിവാഹത്തിന്‌ 'പുരുഷധന'മായി നിരവധി കാട്ടുപോത്തുകളും (മിത്തുന്‍) പന്നികളും, മുത്തു/കല്ലുമാലകളും ധനവും വധുവിന്റെ പിതാവിന്‌ നല്‍കേണ്ടതുണ്ട്‌. അങ്ങിനെ 'പുരുഷധനം' നല്‍കാന്‍ കഴിവുള്ളയാള്‍ക്ക്‌ ഒന്നിലധികം വിവാഹം ചെയ്യാം. രസകരമായ കാര്യം, വിവാഹശേഷം സ്ത്രീ സ്വമേധയാ വിട്ടുപോകുകയോ, വേറെ ആളുടെ കൂടെ ഒളിച്ചോടിപോകുകയോ ചെയ്താല്‍, ആദ്യ ഭര്‍ത്താവ്‌ കല്യാണത്തിനും 'പുരുഷധന'ത്തിനുമായി എത്ര ചിലവാക്കിയോ അതും അതിന്റെ കൂടെ പിഴയും സ്ത്രീയുടെ പിതാവോ, അല്ലെങ്കില്‍ പുതിയ ഭര്‍ത്താവോ ആദ്യ ഭര്‍ത്താവിന്‌ നല്‍കേണ്ടതുണ്ട്‌. ഇത്‌ തീരുമാനിക്കുന്നത്‌ ഈ ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയിലുള്ള പരമ്പരാഗത തര്‍ക്കം തീര്‍ക്കുന്ന (യല്ല്ലുംഗ്‌) ഗോത്രഗ്രാമസമിതിയാണ്.


ഇത് താഗിന്‍ ഗോത്ര ജോഡി. അപ്പര്‍ സുബന്‍സിരി ജില്ലയില്‍ കൂടുതലായി വസിക്കുന്നു. പുരുഷന്റെ കൈയ്യിലുള്ളത് മുളകൊണ്ടുള്ള വില്ല്. അമ്പ് സൂക്ഷിക്കുന്നത് കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്ന മുളംകുറ്റിയില്‍. എല്ലാ ഗോത്രവര്‍ഗ്ഗക്കാരിലും വേഷധാരണത്തിന്റെ ഭാഗമാണ് വാള്‍. ഇവരുടെ ഇടയില്‍ ബഹുഭാര്യാത്വം ആചാരപരമായി നിലവിലുണ്ട്‌.

ഇത് അപ്പാത്താനി വര്‍ഗ്ഗത്തില്‍ പെട്ട യുവമിഥുനങ്ങള്‍. ലോവര്‍ സുബന്‍സിരി ജില്ലയില്‍ വസിക്കുന്നവര്‍. അപ്പാത്താനി പുരുഷന്മാര്‍ മുടി മുകളില്‍ ചുരുട്ടികെട്ടുകയും മുഖത്ത്‌ പച്ചകുത്തുകയും ചെയ്യുന്നു. സ്ത്രീകള്‍ മൂക്കില്‍ വലിയ ദ്വാരങ്ങള്‍ ഇട്ട്‌ അതില്‍ വലിയ മൂക്കുത്തി ധരിക്കുകയും മുഖത്ത്‌ പച്ചകുത്തുകയും ചെയ്യുന്നു. ഈ രീതികള്‍ രണ്ടു മൂന്ന് ദശാബ്ദങ്ങളായി പിന്തുടരുന്നില്ല.കാലം മാറിയതിനനുസരിച്ച് വസ്ത്രങ്ങള്‍ തുന്നുന്നതില്‍ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.


ഇവര്‍ ഗാലോ ജോഡി. പശ്ചിമ സിയാംഗ് , പൂര്‍വ്വ സിയാംഗ്, അപ്പര്‍ സുബന്‍സിരി ജില്ലകളില്‍ വസിക്കുന്നവര്‍.


ഇവര്‍ അദി വര്‍ഗ്ഗ ജോഡി. പൂര്‍വ്വ സിയാംഗ്, പശ്ചിമ സിയാംഗ്, അപ്പര്‍ സിയാംഗ്, ലോവര്‍ ഡിബാംഗ് വാലി ജില്ലകളില്‍ വസിക്കുന്നവര്‍.



നിശി, അപ്പാത്താനി, അദി, ഗാലോ, താഗിന്‍ എന്നീ വര്‍ഗ്ഗക്കാര്‍ അബോത്താനി എന്ന പേരുള്ള പൂര്‍വ്വികന്‍റെ പിന്‍‍തുടര്‍ച്ചക്കാരാണെന്ന് വിശ്വസിക്കുന്നു. ഇവര്‍ പരമ്പരാഗതമായി ഡോന്യി-പോളോ (സൂര്യന്‍-ചന്ദ്രന്‍) യെ ആരാധിച്ചുവരുന്നവരാണ്. (കാലക്രമേണ മതം‍മാറ്റം കൊണ്ട്, ഡോന്യി-പോളോയെ ആരാധിക്കുന്നവര്‍ ഇപ്പോള്‍ കുറവാണ്)


(തുടരും)


കൃഷ്.

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.