Thursday, August 23, 2007

സിംഹക്കളി.

സിംഹക്കളി.
ഗോത്രവര്‍ഗ്ഗ നൃത്തങ്ങള്‍-2.

അരുണാചല്‍ പ്രദേശിലെ മൊമ്പ വര്‍ഗ്ഗക്കാര്‍ തന്നെ അവതരിപ്പിക്കുന്ന മറ്റൊരു കലാരൂപമാണ്‌ ലയണ്‍ ഡാന്‍സ്‌. ഇത്‌ ടിബറ്റന്‍കാരും അവതരിപ്പിക്കാറുണ്ട്‌. തടിയില്‍ കൊത്തിയുണ്ടാകിയ മുഖരൂപവും കമ്പിളിനൂലുകൊണ്ടുള്ള ആവരണവും ധരിച്ച്‌ രണ്ടുപേര്‍ ചേര്‍ന്നാണ്‌ ഒരു സിംഹത്തിനെ അവതരിപ്പിക്കുന്നത്‌.


അവതാരകന്‍ സിംഹങ്ങളെ വരുതിയിലാക്കാന്‍ എന്തൊക്കെയോ മന്ത്രങ്ങള്‍ ചൊല്ലുന്നു.


ഇവിടെ നില്‍ക്കൂ .. ഇവരെല്ലാം നിന്നെയൊന്നു കാണട്ടെ.
ഇനി അഭ്യാസങ്ങള്‍ ഓരോന്നായി കാണിക്കൂ..
ഇതാണ്‌ ഞങ്ങള്‍ സിംഹക്കുട്ടികള്‍.. പക്ഷേ ക്ഷീണിച്ചുപോയി.
പറഞ്ഞാല്‍ അനുസരിക്കൂല്ലാലേ..നിന്നെ ഞാന്‍ ശരിയാക്കാം.
പിന്നെ.. ഇയാളിപ്പം ഒലത്തും. ഒന്ന് കിടക്കാനും സമ്മതിക്കൂലാ..
ആഹാ.. അത്രക്കായോ.
എങ്ങിനെയുണ്ട്‌ ഗ്ലാമര്‍. അപ്പോള്‍ ബൈ.
****

(അടുത്ത പോസ്റ്റില്‍ വേറൊരു കലാരൂപം)
കൃഷ്‌.

Tuesday, August 21, 2007

ഗോത്രവര്‍ഗ്ഗ നൃത്തങ്ങള്‍-1.

ഗോത്രവര്‍ഗ്ഗ നൃത്തങ്ങള്‍-1.

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുഭന്ധിച്ച്‌ ഇറ്റാനഗറില്‍ അവതരിപ്പിച്ച അരുണാചല്‍ പ്രദേശിലെ വിവിധ ഗോത്രവര്‍ഗ്ഗക്കാരുടെ തനതായ നൃത്തകലാരൂപങ്ങള്‍ ഒരു ഫോട്ടോ പോസ്റ്റായി ഇവിടെ അവതരിപ്പിക്കുന്നു:

1. യാക്ക്‌ നൃത്തം.
അരുണാചല്‍ പ്രദേശിലെ തവാങ്ങ്‌, പശ്ചിമകാമെങ്ങ്‌ ജില്ലകളില്‍ വസിക്കുന്ന മൊന്‍പ വര്‍ഗ്ഗക്കരാണ്‌ യാക്ക്‌ നൃത്തം അവതരിപ്പിക്കാറ്‌. കടുത്ത തണുപ്പുള്ള സ്ഥലങ്ങളില്‍ വസിക്കുന്ന ഇവരുടെ ഒരു പ്രധാന മൃഗമാണ്‌ നിറയെ രോമങ്ങളുള്ള കറുത്ത നിറമുള്ള യാക്ക്‌. ഉയര്‍ന്ന തണുപ്പുള്ള മലപ്രദേശങ്ങളിലാണ്‌ യാക്ക്‌ കൂടുതലായി കണ്ടുവരുന്നത്‌.

ബുദ്ധമതവിശ്വാസികളായ മൊന്‍പ വര്‍ഗ്ഗക്കാര്‍ യാക്കിന്റെ കൊഴുപ്പു കൂടിയ പാലും അതില്‍നിന്നുണ്ടാക്കുന്ന നെയ്യും ഉപയോഗിക്കുന്നു. യാക്കിന്റെ രോമം കൊണ്ടുണ്ടാക്കിയ തൊപ്പിയും വസ്ത്രവും മഞ്ഞില്‍നിന്നും കൊടും തണുപ്പില്‍ നിന്നും രക്ഷ നല്‍കുന്നു. യാക്കിന്റെ ഇറച്ചിയും ഇവര്‍ക്ക്‌ പ്രിയമാണ്‌. മഞ്ഞുപെയ്യുന്ന മലകളില്‍ അലയുന്ന യാക്കുകളെ ഉപ്പ്‌ നല്‍കിയാണ്‌ വശത്താക്കുന്നത്‌.യാക്കിന്റെ രോമം കൊണ്ടും കമ്പിളിനൂലുകൊണ്ടും ഉണ്ടാക്കിയ യാക്കിന്റെ ആവരണത്തില്‍ രണ്ട്‌ മൊന്‍പ യുവാക്കളാണ്‌ ഇവിടെ യാക്ക്‌ നൃത്തം അവതരിപ്പിക്കുന്നത്‌.

പെട്ടെന്ന്‌ ചാടാനും മറിയാനും മറ്റും ആവരണത്തിനകത്തുള്ള രണ്ടുപേരും തമ്മില്‍ നല്ല ഏകോപനം ആവശ്യമാണ്‌.
കൊമ്പു കുലുക്കുമ്പോള്‍ ചാട്ടയടിച്ച്‌ യാക്കിനെ വറുതിക്ക്‌ നിര്‍ത്തുന്ന മൊന്‍പ.

യാക്ക്‌ അനുസരിക്കാതെ പിണങ്ങി കിടക്കുകയാ.
കുറച്ച്‌ ഉപ്പ്‌ കൊടുത്തപ്പോള്‍ ആള്‌ ഉഷാറായി.

ഇനി താഴെ വിരിച്ചിരിക്കുന്ന സില്‍ക്ക്‌ തുണി (കാത്താ) കൊമ്പ്‌ കൊണ്ട്‌ എടുക്കണം.
എപ്പടി..കണ്ടോ കൊമ്പുകൊണ്ട്‌ തുണി കോരിയെടുത്തത്‌.
സബാഷ്..
എന്നാല്‍ പിന്നെ കാണാം. ഇപ്പോള്‍ അയാള്‍ ചാടി യാക്കിന്റെ പുറത്തിരിക്കും.

****

അടുത്ത പോസ്റ്റില്‍ വേറൊരു ഗോത്ര നൃത്തരൂപം.
കൃഷ്‌ .

Thursday, August 16, 2007

61ാ‍ം സ്വാതന്ത്ര്യ ദിനാഘോഷം - ചിത്രങ്ങള്‍.

ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ചിട്ട്‌ ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞിരിക്കുന്നു.
ഇറ്റാനഗറില്‍ നടന്ന 61ാ‍ം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ നിന്നും ചില ദൃശ്യങ്ങള്‍:
വന്ദേ മാതരം.
ഭാരത്‌ മാതാ കീ ജയ്‌.

ഝണ്ടാ ഊഞ്ചാ രഹേ ഹമാര,വിജയീ വിശ്വ തിരംഗാ പ്യാരാ.
(എന്നെന്നും നമ്മുടെ ദേശീയ പതാക ഉയരത്തില്‍ പറക്കട്ടെ)

സ്വാതന്ത്ര്യ ദിന അഭിവാദനങ്ങള്‍.
വിവിധ ഗോത്രവര്‍ഗ്ഗ വനിതകളുടെ പരേഡ്‌.
ജാഗ്രതയോടെ വനിതാപോലീസും. തൊട്ടടുത്ത്‌ മൊമ്പാ കലാകാരന്മാര്‍.
ഇനി ബലൂണ്‍ പറത്തിവിട്ടില്ലെന്നു വേണ്ടാ..
(എയിഡ്‌സ്‌ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ബലൂണ്‍ പറത്തല്‍).
വി.ഐ.പി. റോസ്റ്റ്രം.
ഇവിടെ മുഴുവന്‍ കളറുകളാ ഭായി.
(പരേഡ്‌ കഴിഞ്ഞിറങ്ങുന്ന സി.ആര്‍.പി.എഫ്‌. ജവാന്മാര്‍)
ഡാ.. നമുക്ക്‌ പ്രൈസ്‌ ഉണ്ട്‌ !! (മാര്‍ച്ച്‌ പാസ്റ്റില്‍ സമ്മാനം അനൗണ്‍സ്‌ ചെയ്തപ്പോള്‍ എന്‍.സി.സി. കാഡറ്റുകള്‍)

ദേ, ഇനി എത്ര നേരം നില്‍ക്കണം. (കലാ പരിപാടികള്‍ക്കായി ഊഴം കാത്തു നില്‍ക്കുന്ന മൊമ്പാ കലാകാരന്മാര്‍)
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 60ാ‍ം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ എല്ലാവര്‍ക്കും അഭിവാദനങ്ങളുടെ പൂച്ചെണ്ടുകള്‍.
****
ഗോത്രവര്‍ഗ്ഗ കലാപരിപാടികളുടെ കൂടുതല്‍ ചിത്രങ്ങള്‍ അടുത്ത പോസ്റ്റില്‍. കാത്തിരിക്കുക.
കൃഷ്‌.

Monday, August 6, 2007

വേഴാമ്പല്‍ കൊക്കുവെച്ച തൊപ്പി.

വേഴാമ്പല്‍ കൊക്കുവെച്ച തൊപ്പി.

ഹോണ്‍ബില്‍ അഥവാ വേഴാമ്പലിനെക്കുറിച്ച്‌ കേള്‍ക്കാത്തവര്‍ ചുരുക്കമാണ്‌. പല വര്‍ഗ്ഗത്തിലുള്ള ഹോണ്‍ബില്ലുകളില്‍ കൂടുതലായി വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഒന്നാണ്‌ ഗ്രേറ്റ്‌ ഹോണ്‍ബില്ല് അഥവാ ഗ്രേറ്റ്‌ ഇന്ത്യന്‍ ഹോണ്‍ബില്‍ എന്ന ഇനം വേഴാമ്പല്‍. (ശാസ്ത്രനാമം - Buceros bicornis) ഇന്ത്യയിലെ വനപ്രദേശങ്ങളിലും തെക്കുകിഴക്കനേഷ്യയിലെ ചില വനപ്രദേശങ്ങളിലും ഇത്‌ കണ്ടുവരുന്നു. ഏകദേശം 50 വര്‍ഷം വരെ ജീവിക്കുന്നതായി കണ്ടിട്ടുള്ള ഈ പക്ഷികള്‍ കാണാന്‍ വളരെ ഭംഗിയുള്ളവയാണ്‌.


സുന്ദരന്‍ പക്ഷി, ഗ്രേറ്റ് ഇന്ത്യന്‍ ഹോണ്‍ബില്‍.
4 അടിയോളം നീളമുള്ള ഈ പക്ഷിയുടെ ചിറകിന്‌ 60 ഇഞ്ച്‌ ദീര്‍ഘമുണ്ട്‌. ഈ പക്ഷിയുടെ എടുത്തുപറയത്തക്ക പ്രത്യേകത ഇതിന്റെ കൊക്കുകളാണ്‌. നീണ്ട്‌ അല്‍പ്പം വളഞ്ഞ്‌ മഞ്ഞ നിറത്തിലുള്ള കൊക്കുകളും അതിനോട്‌ ചേര്‍ന്ന്‌ തലക്കുമുകളിലായുള്ള 'കിരീട'വും വളരെ ഭംഗിയുള്ളവയാണ്‌.

നിന്‍ ചുണ്ടിനിന്നെന്ത്‌ ഭംഗി,
നിന്‍ അധരത്തിനെന്തു മധുരം.
ചുണ്ടും ചുണ്ടും മന്ത്രിക്കും പ്രണയമന്ത്രങ്ങള്‍.


കാട്ടില്‍ വളരെ ഉയരമുള്ള മരത്തില്‍ വിടവുകളിലോ പൊള്ളയായ ഭാഗത്തോ പൊത്തുണ്ടാക്കി ഭാഗികമായി അടച്ച്‌ അതിനകത്താണ്‌ പെണ്‍പക്ഷി മുട്ടയിടുന്നത്‌. ഒന്നോ രണ്ടോ മുട്ട വിരിയിക്കാനായി 40 ദിവസത്തോളം കൂട്ടിനകത്ത്‌ അടയിരിക്കുന്ന പെണ്‍പക്ഷിക്ക്‌ ആഹാരം ശേഖരിച്ച്‌ എത്തിച്ചുകൊടുക്കുന്ന ചുമതല ആണ്‍പക്ഷിയുടേതാണ്‌.

അരുണാചല്‍പ്രദേശിലെ നിരവധി ഗോത്രവര്‍ഗ്ഗങ്ങളില്‍ ഒരു പ്രധാന ഗോത്രവര്‍ഗ്ഗമായ 'നിശി' വര്‍ഗ്ഗക്കാരുടെ ജീവിതത്തിലും സംസ്കാരത്തിലും അചാരനുഷ്ഠാനങ്ങളിലും ഈ പക്ഷി ഒരു പ്രധാനപങ്ക്‌ വഹിക്കുന്നു. ഈ ഗോത്രത്തിലെ പുരുഷന്മാരെല്ലാം ചൂരല്‍ കൊണ്ട്‌ ഉണ്ടാക്കിയ തൊപ്പി (നിശി വായ്‌മൊഴിയില്‍ - ബൊപ്പിയ) ധരിക്കുന്നു. ഈ തൊപ്പിയുടെ മുകളിലായി ഗ്രേറ്റ്‌ ഹോണ്‍ബില്‍ പക്ഷിയുടെ മഞ്ഞനിറമുള്ള കൊക്ക്‌ (നിശിയില്‍ ഹിബു) വെച്ചുപിടിപ്പിക്കുന്നു. തൊപ്പിയുടെ പിറകിലായി പക്ഷിയുടെ ഭംഗിയുള്ള നീണ്ട തൂവലുകല്‍ പിടിപ്പിച്ചിരിക്കും. വളരെ ശ്രദ്ധയോടും ഭംഗിയോടും ഉണ്ടാക്കുന്ന ഈ തൊപ്പിയില്‍ ഏറ്റവും വലുതും സുന്ദരവുമായ ഹോണ്‍ബില്‍ കൊക്കുകള്‍ ഘടിപ്പിച്ച്‌ മോടിപിടിപ്പിക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു
.


ഹോണ്‍ബില്ലിന്റെ കൊക്കും തൂവലും വെച്ചുപിടിപ്പിച്ച തൊപ്പിയണിഞ്ഞ നിശി ഗോത്രവര്‍ഗ്ഗക്കാര്‍.


ഈ തൊപ്പിധാരണം ഒഴിച്ചുകൂടാനാവാത്തതും, അവരുടെ സാമൂഹ്യവ്യവസ്ഥിതിയുടെ ഭാഗവും, ഓരോരുത്തരുടേയും വ്യക്തിത്വം വിളിച്ചോതുന്നതുമാണ്‌. ഈ തൊപ്പി ധരിച്ചേ ഇവര്‍ ഏതൊരു ആചാരങ്ങളിലും ആഘോഷങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കുകയുള്ളൂ. ഭംഗിയുള്ള പക്ഷിതൂവല്‍ ചേര്‍ത്ത്‌ വെച്ച്‌ ഉണ്ടാക്കുന്ന വിശറിയും ഇവര്‍ കൊണ്ടുനടക്കുന്നു.ഇവരുടെ സംസ്കാരങ്ങളിലും ആചാരങ്ങളിലും ഗോത്രവര്‍ഗ്ഗ കഥകളിലും വലിയ സ്ഥാനമുള്ള ഈ പക്ഷിയെ ഇവര്‍ വളരെ ബഹുമാനിക്കുന്നു. അരുണാചല്‍ പ്രദേശില്‍ നിറയെ കണ്ടുവരുന്ന ഈ ഹോണ്‍ബില്‍ പക്ഷി (പോയ്യ്‌ എന്ന്‌ നിശിയില്‍) സംസ്ഥാനത്തിന്റെ ദേശീയ പക്ഷി കൂടിയാണ്‌. സംസ്ഥാന സര്‍ക്കാരിന്റെ ചിഹ്നത്തിലും മറ്റു വകുപ്പുകളുടെ ചിഹ്നത്തിലും ഹോണ്‍ബില്ലിന്‌ തന്നെ പ്രാധാന്യം.പക്ഷേ, ഹോണ്‍ബില്ലിന്റെ കൊക്കിനും തൂവലിനും വേണ്ടി ഈ പക്ഷിയെ നിരന്തരം വേട്ടയാടിയതുകൊണ്ട്‌ അതിന്റെ ജനസംഖ്യ കുറഞ്ഞ്‌ വംശനാശത്തിലേക്ക്‌ നീങ്ങുകയായിരുന്നു. കൂടാതെ ഹോണ്‍ബില്ലിന്റെ എണ്ണക്ക്‌ (ഒഫ്‌) ഔഷധഗുണമുണ്ടെന്നും ആര്‍ത്രൈറ്റിസ്‌ രോഗങ്ങള്‍ ശമിപ്പിക്കുന്നതിന്‌ ഇത്‌ സഹായകമാണെന്നുള്ള വിശ്വാസം കാരണവും ഈ പക്ഷി വേട്ടയാടപ്പെടുന്നു. ഈ പക്ഷിയുടെ കൊക്കും തൂവലും നിശി ഗോത്രവര്‍ഗ്ഗക്കാരുടെ സംസ്കാരവും ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതുകൊണ്ട്‌ ഇവയെ വേട്ടയാടുന്നത്‌ തടയല്‍ ഫലപ്രദമാവുന്നില്ലായിരുന്നു.

ആധുനികത വന്നാലും പാരമ്പര്യം മറക്കരുതല്ലോ.

അബോ-താനിയുടെ പിന്‍തുടര്‍ച്ചക്കാരായ ഈ വര്‍ഗ്ഗക്കാര്‍ പരമ്പരാഗതമായി ദോണി-പോളോ (സൂര്യ-ചന്ദ്രന്‍)യെ ആരാധിച്ചുവരുന്നു. (ഇവരില്‍ നല്ലൊരു ഭാഗവും അടുത്തകാലത്തായി കൃസ്തുമതത്തിലേക്ക്‌ മതപരിവര്‍ത്തനം ചെയ്തവരാണ്‌). ഇവരുടെ വിശ്വാസങ്ങളേയും പരമ്പരാഗത തൊപ്പിയണിയലിനേയും സാരമായി ബാധിക്കാതെതന്നെ എങ്ങിനെ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഹോണ്‍ബില്ലിനെ രക്ഷിക്കാന്‍ കഴിയും. ഒരു നിശി തൊപ്പിയുണ്ടാക്കണമെങ്കില്‍ ഒരു വലിയ ഹോണ്‍ബില്‍ വേട്ടയാടപ്പെടും, തീര്‍ച്ച.

തൊപ്പിയണിഞ്ഞ നിശി യുവാക്കള്‍.

അങ്ങിനെയാണ്‌ 3-4 വര്‍ഷം മുമ്പ്‌ വനം-വന്യജീവിവകുപ്പും ഇന്ത്യയിലെ ലോകവന്യജീവി സംഘടനയും ചേര്‍ന്ന്‌, ഹോണ്‍ബില്ലിന്റെ കൊക്കിന്‌ പകരമായി അതേ വലിപ്പവും, നിറവും, ആകാരവുമുള്ള ഫൈബര്‍ഗ്ലാസ്സ്‌ കൊണ്ട്‌ നിര്‍മ്മിച്ച കൊക്കുകള്‍ തികച്ചും സൗജന്യമായി നിശി ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ നല്‍കി തുടങ്ങിയത്‌. ആദ്യമൊക്കെ കടുത്ത എതിര്‍പ്പുകളും ശങ്കയുമുണ്ടായിരുന്നെങ്കിലും ക്രമേണ മിക്കവരും അവരവരുടെ തൊപ്പിയിലെ യഥാര്‍ത്ഥ ഹോണ്‍ബില്‍ കൊക്കുകള്‍ ഇളക്കികൊടുത്ത്‌ പകരം ഫൈബര്‍ കൊക്കുകള്‍ വെച്ച്‌ ധരിച്ചുതുടങ്ങി.
കരകൗശല കേന്ദ്രങ്ങള്‍ വില്‍പ്പനക്കുവെച്ചിരിക്കുന്ന ഫൈബര്‍ കൊക്കുകള്‍ പിടിപ്പിച്ച നിശി തൊപ്പികള്‍.

ഇതിനുപുറമെവന്യജീവി-പക്ഷിസങ്കേത-സംരക്ഷിതവനത്തിന്‌ അടുത്തുള്ള ഗ്രാമങ്ങളിലും ഈ പക്ഷി വേട്ട തടയാന്‍ ഇവരെ തന്നെ അംഗങ്ങളായി കമ്മിറ്റിയും രൂപീകരിച്ചു. ആരെങ്കിലും ഈ പക്ഷിയെ വേട്ടയാടിയതായി കണ്ടാല്‍ നിശ്ചിത പിഴയും ഈടാക്കും. അതിനുപുറമെ കരകൗശല കേന്ദ്രങ്ങള്‍ മുഖേനെ ഫൈബര്‍ കൊക്ക്‌ പിടിപ്പിച്ച തൊപ്പികള്‍ ഉണ്ടാക്കി വില്‍പ്പനയും നടത്തുന്നുണ്ട്‌.

ഇതെല്ലാകൊണ്ടുതന്നെ ഈ പ്രദേശങ്ങളില്‍ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഹോണ്‍ബില്‍ പക്ഷിയുടെ സംരക്ഷണ ശ്രമങ്ങള്‍ക്ക്‌ കുറച്ചെങ്കിലും നല്ല ഫലമാണ്‌ കിട്ടിയിരിക്കുന്നത്‌.
.......

"പോകൂ പ്രിയപ്പെട്ട പക്ഷി
കിനാവിന്റെ നീലിച്ച ചില്ലയില്‍നിന്നും
നിനക്കായി വേടന്റെ കൂരമ്പൊരുങ്ങുന്നതിന്‍മുമ്പ്‌..."


(ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വരികളില്‍ നിന്നും)

അല്ലെങ്കില്‍ വരും തലമുറ നിന്നെ ഇങ്ങനെ കാണേണ്ടിവരും.
(തടിയില്‍ തീര്‍ത്ത ഹോണ്‍ബില്‍ ശില്‍പ്പം.)

***

(വാല്‍ക്കഷണം:: ഫൈബര്‍ഗ്ലാസ്സ്‌ കൊണ്ട്‌ കുറെ ആനക്കൊമ്പുകള്‍ നിര്‍മ്മിച്ച്‌ കാട്ടുകള്ളന്‍ വീരപ്പന്‌ നല്‍കിയിരുന്നുവെങ്കില്‍ (കര്‍ണ്ണാടക-തമിഴ്‌നാട്‌-കേരള) കാട്ടിലെ എത്ര കൊമ്പനാനകള്‍ വീരപ്പന്റെ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടേനെ !!! വെടിയേറ്റ ആനകളും പോയി, വെടിയേറ്റ്‌ വീരപ്പനും പോയി. ഇനി പറഞ്ഞിട്ടെന്താ കാര്യം,ല്ലേ !)


കൃഷ്‌ krish

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.